Wednesday, January 26, 2011

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്.....

നാഗക്കളങങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ.....

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു ഞാൻ
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം....

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ....

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു.....


എല്ലാം ഓര്‍മ്മകള്‍ മാത്രം..

No comments:

Post a Comment